Wednesday, April 16, 2008,7:15 pm
ധ്യാനസംവാദം

ധ്യാനാചാര്യന്മാര്‍ ശിഷ്യന്മാരെ കുട്ടിക്കാലത്തേ സ്വാഭിപ്രായത്തില്‍ തല്‍പ്പരരാക്കാറുണ്ട്‌...അടുത്തടുത്തായി രണ്ടു ധ്യാനക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നു. ഒരു ക്ഷേത്രത്തിലെ കുട്ടി, രാവിലെ പച്ചക്കറി വാങ്ങാന്‍ പോകുമ്പോള്‍ അടുത്ത ക്ഷേത്രത്തിലെ കുട്ടിയെക്കണ്ടു ചോദിച്ചു:

"എവിടെപ്പോകുന്നു?"

മറ്റേ കുട്ടി പറഞ്ഞു:"കാലുകള്‍ പോകുന്നിടത്തേക്ക്‌."

ഈ മറുപടി ആദ്യത്തെ കുട്ടിയെ കുഴക്കി. അവന്‍ തന്റെ ആചാര്യനോട്‌ കാര്യം പറഞ്ഞു.

ആചാര്യന്‍ പറഞ്ഞു:" നാളെ അവനെ കാണുമ്പോള്‍ ചോദ്യം ആവര്‍ത്തിക്കണം. അവന്‍ അതേ ഉത്തരം പറഞ്ഞാല്‍, നീ ചോദിക്കണം, കാലുകള്‍ ഇല്ലെങ്കില്‍ അവന്‍ എങ്ങോട്ടു പോകുമെന്ന്‌"

പിറ്റേന്നും കുട്ടികള്‍ തമ്മില്‍ കണ്ടു. ഒന്നാമന്‍ ചോദിച്ചു:

"എങ്ങോട്ടുപോകുന്നു?"

"കാറ്റടിക്കുന്നിടത്തേക്ക്‌" രണ്ടാമന്‍ പറഞ്ഞു.

ആദ്യത്തെ കുട്ടി വീണ്ടും കുഴങ്ങി. അവന്‍ പരാജയം ആചാര്യനെ അറിയിച്ചു.

ആചാര്യന്‍ പറഞ്ഞു:

"നാളെ കാണുമ്പോള്‍ ചോദിക്കണം, കാറ്റില്ലെങ്കില്‍ അവന്‍ എങ്ങോട്ടു പോകുമെന്ന്‌."

പിറ്റേന്നും അവര്‍ തമ്മില്‍ കണ്ടു.ഒന്നാമന്‍ ചോദിച്ചു:"എങ്ങോട്ടുപോകുന്നു?"

"ചന്തയില്‍ പച്ചക്കറി വാങ്ങാന്‍" മറ്റേ കുട്ടി പറഞ്ഞു.
 
posted by zen
Permalink
-->